Tuesday, January 13, 2015

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി വീണ്ടും ഷാര്‍ളി എബ്ദോ

പാരീസ്:
ഭീകരാക്രമണത്തില്‍ 12 ജീവനുകള്‍ പൊലിഞ്ഞപ്പോഴും തോറ്റുപിന്മാറാന്‍ ഷാര്‍ളി എബ്ദോ മാഗസിന്‍ തയ്യാറായില്ല. പന്ത്രണ്ട് പേരുടെ ജീവനെടുക്കാന്‍ ഭീകരരെ പ്രേരിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും എത്തിയിരിക്കുകയാണ് ഷാര്‍ളി എബ്ദോ എന്ന ആക്ഷേപഹാസ്യ മാഗസിന്‍.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് ജനുവരി ഏഴിനു ഷാര്‍ളി എബ്ദോ മാഗസീന്റെ ഓഫീസിനുനേരെ ഭീകരര്‍ നിറയൊഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടത് ലോകമന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇതിനുപിറകേയാണ് അതിജീവിച്ചവരുടെ ലക്കം എന്നു പേരിട്ട പുതിയ ലക്കം മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മുഖചിത്രമായി എത്തുന്നത്. 'എല്ലാം ക്ഷമിച്ചിരിക്കുന്നു' എന്ന് അര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കി ജീ സൂസ് ഷാര്‍ളി(ഞാന്‍ ഷാര്‍ളി) എന്ന് എഴുതിയ ബോര്‍ഡുമായി കൊല്ലപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പുന്ന നബിയുടെ ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്.

ബുധനാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന പുതിയ ലക്കത്തിന്റെ ഒന്നാം പേജ് മാത്രമായി വാരിക നേരത്തെ പുറത്തിറക്കുകയായിരുന്നു. അതിജീവിച്ചവരുടെ പ്രത്യേക ലക്കം 30 ലക്ഷം കോപ്പികളാണ് അച്ചടിക്കുന്നത്. 25 രാജ്യങ്ങളിലായി 16 ഭാഷകളിലേക്ക് തര്‍ജമ ചെയ്ത് പുതിയ ലക്കം വിപണിയിലെത്തും.

അതിജീവിച്ചവരുടെ പുതിയ ലക്കം പുറത്തിറക്കുന്നതിന് മുന്നോടിയായി മാഗസിന്‍ ഓഫീസിന്റെ സുരക്ഷയ്ക്കായി 10000 പട്ടാളക്കാരെ വിന്യസിച്ചിട്ടുണ്ട്

ഭീകരാക്രമണത്തിന് ശേഷം ഞാന്‍ ഷാര്‍ളി എന്ന പേരില്‍ ഷാര്‍ളി എബ്‌ദോയ്ക്ക് വിവിധ രാജ്യങ്ങളില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്.

No comments:

Post a Comment