Thursday, March 19, 2015

കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു; ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വലയില്‍

കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു. വെട്ടിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ പോലീസ് വലയിലായതായി സൂചന. കുണ്ടങ്കരടുക്കയിലെ ഹുസൈന്റെ മകനും മംഗലാപുരം അലോഷ്യസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ സലീമി (19) നാണ് വെട്ടേറ്റത്.

പള്ളയ്ക്ക് വെട്ടേറ്റ സലീമിനെ ആദ്യം കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സലീമിനെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ചന്ദ്രു എന്ന ചന്ദ്രഹാസനും മറ്റൊരാളുംകൂടി തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആദ്യം പള്ളക്ക് വെട്ടുകയും പിന്നീട് നെഞ്ചിന് നേരെ വെട്ടാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞ് ബൈക്കുമായി രക്ഷപ്പെടുകയും അല്‍പദൂരംചെന്നപ്പോള്‍ തളര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന സലീം പറയുന്നത്. വഴിയാത്രക്കാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.

10 ദിവസത്തോളമായി കുണ്ടങ്കരടുക്കയില്‍ ഡി.വൈ.എഫ്.ഐ. - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ ഉരസലുകള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റത്. സംഭവത്തെതുടര്‍ന്ന് കുമ്പളയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. രണ്ട് മാസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മുരളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഡി.വൈ.എഫ്.ഐ. - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും അക്രമസംഭവം ഉണ്ടായത്

Sunday, February 22, 2015

കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു

കുമ്പള: കുമ്പളയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉടലെടുത്ത തര്‍ക്കത്തോടനുബന്ധിച്ച് കുമ്പള ടൗണിലെത്തിയ യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുമ്പള സുനാമി കോളനിയിലെ
അഹമ്മദ് അലി - സുഹറ ദമ്പതികളുടെ മകന്‍ സാക്കിര്‍ (20) ആണ് കൊല്ലപ്പെട്ടത്.

നെഞ്ചിനേറ്റ ആഴത്തിലുള്ള ഒരു മുറിവ് മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. വൈകുന്നേരം ഏഴ് മണിയോടെ കുത്തേറ്റ് കുമ്പള ടൗണില്‍ വീണ് കിടക്കുകയായിരുന്ന യുവാവിനെ സുഹൃത്തുക്കളും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചെതെന്നാണ് വിവരം.

കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ ബ്രദേഴ്‌സ് കുമ്പള സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിനിടെ ഏതാനും യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മത്സരം അവസാനിച്ച ശേഷം കാണികള്‍ പിരിഞ്ഞുപോവുകയും പിന്നീട് കുമ്പള ടൗണിലെത്തിയ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടിയിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്.

യുവാവിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. സാമുദായിക പ്രശ്‌നമല്ല അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു

Sunday, February 1, 2015

വാട്‌സ്ആപ്പില്‍ സൗജന്യ കോളിംഗ് സര്‍വീസ്

വാട്ട്‌സ് ആപ്പില്‍ സൗജന്യ കോളിംഗ് ആരംഭിച്ചു. ആരംഭത്തില്‍ ഇന്‍ വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് മാത്രമായി ഈ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് ആപ്പില്‍ മാത്രമായിരിക്കും ഇപ്പോള്‍ ഈ സേവനം ലഭിക്കുക.

കോള്‍ ലോഗില്‍ ഇന്‍ കമിംഗ്, ഔട്ട് ഗോയിംഗ്, മിസ്ഡ് കോള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഈ സേവനമുപയോഗിച്ച് ഏതൊക്കെ രാജ്യങ്ങളിലേയ്ക്ക് വിളിക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. വാട്ട്‌സ് ആപ്പ് സൗജന്യ കോളിംഗ് സംവിധാനം ഉള്‍പ്പെടുത്തുകയാണെന്ന് നേരത്തേ റിപോര്‍ട്ടുകള്‍ വന്നിരുന്നു.

വാട്ട്‌സ് ആപ്പ് സൗജന്യ കോളിംഗ് സം വിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് തന്നെ മെസേജിംഗ് ആപ്ലിക്കേഷനായ ഹൈക്ക് 200 രാജ്യങ്ങളിലേയ്ക്ക് സൗജന്യ കോളിംഗ് സംവിധാനം ലഭ്യമാക്കിയിരുന്നു. ഇതുകാരണമാകാം വാട്ട്‌സ് ആപ്പ് തിടുക്കത്തില്‍ സൗജന്യ കോളിംഗ് സര്‍വീസ് ആരംഭിച്ചതെന്നാണ് നിഗമനം.

Thursday, January 22, 2015

ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 24 ശതമാനം വര്‍ദ്ധിച്ചു

ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 24 ശതമാനം വര്‍ദ്ധിച്ചതായി റിപോര്‍ട്ട്. 2001 മുതല്‍ 2011 വരെയാണ് മുസ്ലീം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത് ജമ്മുകശ്മീരിലാണ്. 68.3 ശതമാനമാണ് ഇവിടെയുണ്ടായിരിക്കുന്ന വര്‍ദ്ധന. അസം 34.2, പശ്ചിമബംഗാള്‍ 27 എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പറത്തുവിട്ട ജാതി തിരിച്ചുള്ള സെന്‍സസ് വിവരപ്രകാരമാണ് പുതിയ കണക്കുകള്‍. മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി മുതലെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ് പുതിയ കണക്കുകള്‍ പുറത്തുവന്നതിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. ഇന്ത്യയിലെ ജനസംഖ്യയില്‍ 14.2 ശതമാനമാണ് മുസ്ലീങ്ങള്‍.
1991 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ജനസംഖ്യയുടെ 13.4 ശതമാനമായിരുന്നു മുസ്ലിം പ്രാതിനിധ്യം.

മുസ്ലീം ജനസംഖ്യയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് മുന്‍പന്തിയിലാണ്. നിലവില്‍ 26.6 ശതമാനമാണ് കേരളത്തിലെ മുസ്ലീം പ്രാതിനിധ്യം. തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളില്‍ ഇത് 24.7 ശതമാനമായിരുന്നു.

Friday, January 16, 2015

സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരനെ കള്ളന്‍ രക്ഷിച്ചു

പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരനെ കള്ളന്‍ രക്ഷിച്ചു. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലാണ് സംഭവം. ഫ്‌ളോറിഡയിലെ ഒരു വീട്ടില്‍ മോഷണം നടക്കുന്നതിനിടെ പിടിയിലായ ജമാല്‍ റത്‌ലജ് എന്ന കൗമാരക്കാരനാണ് ഫ്രാങ്കല്‍ ഫോക്‌സ് എന്ന പോലീസുകാരന്റെ ജീവന്‍ രക്ഷിച്ചത്.

ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ഫ്രാങ്കല്‍ ഫോക്‌സ് സ്‌റ്റേഷനിലെ തറയില്‍ വീഴുന്നതു കണ്ട ജമാല്‍ ഒച്ചവെച്ചും ഗ്രില്ലില്‍ ഇടിച്ചും മറ്റ് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിക്കുകയായിരുന്നു. പോലീസുകാരെത്തി ഉടന്‍ ഫ്രാങ്കല്‍ ഫോക്‌സിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണാം.

അതേസമയം പോലീസുകാര്‍ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ഫ്രാങ്കലിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന്  അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിച്ച ജമാലിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസുകാര്‍ ഇപ്പോള്‍.

Thursday, January 15, 2015

രണ്ടു യാത്രക്കാരുമായി ഒരു വിമാനം പറന്നു

പല യാത്രക്കാരും പരാതിപ്പെടുന്ന ഒരു കാര്യമാണ് വിമാനടിക്കറ്റ് ലഭിക്കാത്തതുകൊണ്ട് യാത്ര മുടങ്ങി, അതല്ലെങ്കില്‍ ആള്‍ക്കാര്‍ അമിതമായതുകൊണ്ട് ടിക്കറ്റ് ലഭിച്ചില്ല എന്നൊക്കെ. എന്നാല്‍ യു എസിലെ ഒരു വിമാനത്തിലെ യാത്രക്കാരുടെ എണ്ണം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. കേവലം രണ്ടു യാത്രക്കാരുമായാണ് യു എസില്‍ വിമാനം പറന്നുപൊങ്ങിയത്.

അമേരിക്കയിലെ ക്‌ലെവ്‌ലാന്‍ഡില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ഡെല്‍റ്റാ എയര്‍ലൈന്‍സ് വിമാനത്തിനാണ് ഈ ദുര്‍വിധിയുണ്ടായത്. തിങ്കളാഴ്ച വിമാനം 11 മണിക്കൂര്‍ വൈകിയതാണ് രണ്ടു യാത്രക്കാരുമായുള്ള പറക്കലിന് വഴിയൊരുക്കിയത്. ഓഹിയോയില്‍ നിന്ന് രാവിലെ 7.15 ന് പറന്നുയരേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥ കാരണം വൈകിട്ട് ആറ് മണിക്കാണ് യാത്രതിരിച്ചത്. വിമാനം പുറപ്പെടാന്‍ വൈകിയതുകൊണ്ട് തിരക്കുള്ള യാത്രികരെല്ലാം മറ്റൊരു വിമാനത്തില്‍ കയറി പോയതുകൊണ്ട് അവസാനം ഡെല്‍റ്റ എയറില്‍ രണ്ടേ രണ്ടു യാത്രക്കാരേ അവശേഷിച്ചുളളൂ!

ക്രിസ് ഒ ലേറി എന്ന യാത്രക്കാരന്‍ വിചിത്രമായ വിമാനയാത്രയെ കുറിച്ച് ട്വീറ്റ് ചെയ്തതും മാധ്യമശ്രദ്ധ നേടി. ഒരു വിമാനജോലിക്കാരന്‍ തന്റെ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചത് ഏറെ സന്തോഷം നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ ചെയ്ത പോസ്റ്റില്‍ ക്രിസ് പറയുന്നു. സാധാരണ ഒരു യാത്ര താമസിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതകളൊന്നുമില്ലായിരുന്നുവെന്നും താന്‍ മാത്രമേ യാത്രക്കാരനായി ഉളളൂവെന്നാണ് ആദ്യം കരുതിയതെന്നും ക്രിസ് പറയുന്നു. എന്നാല്‍ അവസാനനിമിഷം മറ്റൊരാള്‍ കൂടി വിമാനത്തിലെത്തി. എന്നാല്‍ രസകരമായ യാത്ര ആസ്വദിക്കാനൊന്നും അയാള്‍ മെനക്കെട്ടില്ല. സീറ്റിലിരുന്ന് ആസ്വദിച്ച് ഉറങ്ങി

Wednesday, January 14, 2015

കുറ്റ്യാലം തനുതു വിരക്കുന്നു.

വലരെ കൂദുതൽ തനുപ്പ്‌ ഇപ്പൊൽ അനുഭവപ്പെദുഗയൻ കുട്ട്യലത്‌.
എല്ലവരും രക്ഷയ്ക്ക്‌ വെണ്ടി നെട്ടൊറ്റം ഒദുഗയൻ.